2013, മാർച്ച് 3, ഞായറാഴ്‌ച

കൊച്ചേട്ടന്‍

              കൊച്ചേട്ടന്‍ ഇന്ന് ഈ നാടിനോട് വിട വാങ്ങി. വാര്‍ദ്ധക്യത്തില്‍ ആര്‍ക്കുമൊരു ബാധ്യതയാകാന്‍ കാത്തുനില്‍ക്കാതെ, ആരെയും വെറുപ്പിക്കാതെ, മുഷിപ്പിക്കാതെ ഒരു യാത്ര! അതൊരു ഒളിചോട്ടമല്ല, മറിച്ച് വഴിമാറലാണ്. ജീവിതം മുഴുവന്‍ ഇഴഞ്ഞു നീങ്ങാനും ഒറ്റയ്ക്ക് തള്ളിനീക്കാനും വിധിക്കപ്പെട്ട നിസ്സഹായന്‍.........,.... ആ വീടും മണ്ണും ഒരു സ്മാരകമായി അവശേഷിപ്പിച്ചു കൊണ്ട്, അല്‍പ്പം പോലും മുന്കരുതലുകളില്ലാത്ത ഒരു യാത്ര...

               കോരിച്ചൊരിയുന്ന മഴയോടും, പാഞ്ഞെത്തുന്ന കാറ്റിനോടും ഒപ്പം കൊച്ചേട്ടന്റെ ഓര്‍മകളും മാഞ്ഞുപോയേക്കാം. നെടുങ്ങപ്രയും കൊച്ചേട്ടനെ മറന്നേക്കാം, എരിഞ്ഞു ഒടുങ്ങിയ മണ്ണും ഓര്‍ത്തെന്നു വരില്ല. എന്നാല്‍ ബാക്കിയായ ആ വയസന്‍ വടിയും ഓട്ട കാലന്‍ കുടയും അദ്ധേഹത്തെ എന്നും ഓര്‍ക്കില്ലേ! വളഞ്ഞൊടിഞ്ഞ ആ ശരീരം മന്ദം മന്ദം നടന്നകലുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുള്ള ഞങ്ങള്‍ കുട്ടികളുടെ മനസിലും ഒരപ്പൂപ്പന്‍താടി കഥയിലെയെന്നപോലെ, ഒരു പക്ഷെ അദ്ദേഹം അവശേഷിചേക്കാം...!

2013, മാർച്ച് 2, ശനിയാഴ്‌ച

അത് മരം, ഇത് മനുഷ്യന്‍!..!

            മരം ഒരു വരമോ? "അതേ, വിറ്റാല്‍ കുറെ കാശു കിട്ടും!" അതിനാലാണോ പഴമക്കാര്‍ അത് പറഞ്ഞത്? ആകാന്‍ വഴിയില്ല! മുറ്റത്തും തൊടിയിലും ഉണ്ടായിരുന്ന മൂന്നു നാലു മരങ്ങള്‍ ഇന്ന് നിലംപതിച്ചു. മോട്ടോര്‍ ഘടിപ്പിച്ച അറക്കവാളും പുതിയ TECHNOLOGY യുമെല്ലാം കശാപ്പുകാരന്റെ ജോലി എളുപ്പമാക്കി. ഏറെ നാള്‍ തണലും സുഖവും തന്നവര്‍ നിസ്സഹായരായി വീഴുന്നത് കണ്ടിട്ടും ഒരു കനത്ത നിശ്വാസം പോലും ഉപചാരമായില്ല!

             മരങ്ങളുടെ കാര്യം ഇങ്ങനെ, മനുഷ്യന്റെതോ? മരമെന്നോ മനുഷ്യനെന്നോ നോട്ടമില്ലാതെ പണത്തിനായി മനസാക്ഷിയെ പോലും വില്‍ക്കുന്നവര്‍!!!!......,....! മനുഷ്യകുലത്തിന്റെ സംസ്കാരം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു? സംസ്കാര സമ്പന്നരെന്നു സ്വയം അഭിമാനിക്കുന്നവരുടെ സംസ്കാര ശൂന്യത കാണണമെങ്കില്‍ വെളിച്ചം മങ്ങണം.

സുഖലോലുപതകളോ അതോ സ്നേഹബന്ധങ്ങളോ? 
പണമോ അതോ സ്നേഹിതന്റെ നിണമോ?
വിവേചന ബുദ്ധി കൈമോശം വന്ന മനുഷ്യന്‍ കുഴങ്ങുന്നു....
നന്മ എന്ന ആയുധം നഷ്ടമായെങ്കിലും, തിന്മയെ കയ്യിലെടുക്കാതിരിക്കട്ടെ!
നല്ല നാളെകള്‍ വിദൂരമാകാതിരിക്കട്ടെ!
ജീവിതം പുതിയ അര്‍ത്ഥതലങ്ങളിലേക്ക് വഴിമാറട്ടെ!

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

മുകിലിന്‍റെ വികാരം

മുകിലേ പറയൂ നിന്‍ അന്തരംഗങ്ങളില്‍
തുടിക്കുന്ന വികാരം പ്രണയമാണോ?
നിര്‍വൃതി പൂണ്ടു നീ അന്ത്യയാമങ്ങളില്‍
ഭൂവിനെ പുല്‍കുന്നതായ് കണ്ടിരുന്നു.
പ്രദോഷമാകവേ പര്‍വ്വതസാനുവില്‍
സ്പഷ്ടമായ് സ്പര്‍ശിച്ചിരുന്നുവല്ലോ.
ഹരിതയാം ഭൂവിനെ മൃദുലമാം മേനിയാല്‍
നന്നായ്‌ പുതപ്പിച്ചിരുന്നുവല്ലോ.

രാവുണര്‍ന്നപ്പോള്‍ ‌നിന്‍ പ്രേയസി തന്നൊരു
തമസ്സിന്‍റെ ശയ്യയില്‍ ഞാനുറങ്ങി.
ഘോരമാം നിന്‍ ഗര്‍ജ്ജനം കേട്ടുഞാനെന്‍
ഗാഢമാം നിദ്രയില്‍ നിന്നുണര്‍ന്നുപോയി.
അര്‍ക്കനെ വെല്ലുന്ന, അത്പായുസ്സിയാം
മിന്നല്‍ കണ്ടങ്ങു ഞാന്‍ ഭയന്നുപോയി.
മുകിലേ നീ ചൊല്ലുവിന്‍ നിനക്കെന്തുപറ്റി
നിന്‍ വികാരം പ്രണയമോ അതോ ശൗര്യമോ?

പുലരിയില്‍ കാണുമ്പോള്‍ നിന്‍പ്രിയയാമിനി
തണ്ണീരില്‍ മുങ്ങിക്കുതിര്‍ന്നിരുന്നു
പറയാതകന്നൊരു മുകിലേ നീ ചൊല്ലുക
അതു നിന്‍റെ കണ്ണുനീരായിരുന്നുവോ?
തിരികേ നീ വരുമെന്ന നിനവോടോ ഇവള്‍
നിന്‍ ഉപഹാരം പുണര്‍ന്നുകൊണ്ടേയിരിക്കുന്നു?
മാരിവില്‍ കാണുമ്പോള്‍ ഞാനിന്നറിയുന്നു
മുകിലേ നിന്‍ വികാരം പ്രണയമായിരുന്നു.

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

IT WAS THE DAY, CROSS BECAME THE SYMBOL OF GLORY



   പരിഹാസത്തിന്റെയും അപമാനത്തിന്റെയും പ്രതീകമായിരുന്ന കുരിശ്
   മഹത്വത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെട്ട കാല്‍വരിയിലെ ആ സായാഹ്നം.
    പേനയും പേപ്പറും മാറ്റുരച്ചപ്പോള്‍ അവശേഷിച്ചത് ഈ  താഴ്വര മാത്രം.
     
            

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു ഓര്‍മ്മപ്പെടുത്തല്‍...

മരിച്ചുകൊണ്ടിരിക്കുന്ന നിരവധി നദികള്‍ക്ക് സാക്ഷികളാണ് നാം. മനുഷ്യരാല്‍ നശിപ്പിക്കപ്പെട്ടവയും അനവധി. പലതും ഇന്നൊരു ഓര്‍മമാത്രം. നദികളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ഈ 'കുരുത്തക്കേട്' ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ...


ഈ മണലാരണ്യം നീ കാണുന്നുവോ മനുഷ്യാ,
ഇന്നലെകളില്‍ ഇതുപോലായിരുന്നില്ല.
ഇവിടെ ജീവന്റെ നാമ്പുകള്‍ തുടിച്ചിരുന്നു,
ജീവിത താളുകള്‍ മറിഞ്ഞിരുന്നു.

നിന്‍റെ സംസ്കാരം ഇവിടെനിന്നായിരുന്നു,
നിന്‍റെ വിഹാരങ്ങളും ഇവിടങ്ങളിലായിരുന്നു.
എങ്കിലും മനുഷ്യാ നീ മറന്നുവല്ലോ,
എന്നോ പിന്നിട്ട നിന്‍കാലടികള്‍.

അന്നീ നിലം വരണ്ടാതല്ലായിരുന്നു,
അന്നിവിടം ചുട്ടുപഴുത്തിരുന്നില്ല.
അല്ലയോ മനുഷ്യാ, നിനക്കോര്‍മയില്ലേ?
പെറ്റമ്മയെ മറക്കും കഠിനഹൃദയനല്ലോ നീ!

ഇന്നിവിടെ ഭൂതന്‍ ഹരിതഭംഗിയില്ല,
ജീവന്റെ സ്പന്ദനങ്ങളൊന്നുമില്ല.
തിരിച്ചറിയുന്നില്ലയോ നീ മര്‍ത്യാ,
നിന്നാല്‍ നശിച്ചൊരീ നിത്യസൗന്ദര്യത്തെ?

ഹേ മനുഷ്യാ, ഇതൊരു പുഴയായിരുന്നില്ലേ?
ഇന്നലെകളില്‍ നിന്‍റെ ദാഹം തീര്‍ത്ത,
നീ നീരാടിത്തുടിച്ച, നിന്‍റെ നാടിന്‍റെ നീരൊഴുക്ക്!
അതേ, അന്നിതൊരു പുഴയായിരുന്നു.

ലജ്ജ തോന്നുവാന്‍ അര്‍ഹനല്ല നീ,
ലജ്ജിച്ചിരുന്നാലതും പരിഹാരമല്ല.
ഉണരൂ, കര്‍മ്മനിരതനാകൂ, സംരക്ഷിക്കൂ,
നീര് വറ്റാത്തവ ഇനിയുമുണ്ടല്ലോ...